National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
Kerala
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലേയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്നാണ് ജയരാജൻ പറഞ്ഞത്.
പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞവരാണ് ബിജെപിക്കാർ.
ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്റെതെന്നും ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"കേന്ദ്രമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആർആസ്എസിന്റെ ചൊൽപടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
പാലക്കാട്: തൊഴിലുറപ്പു തൊഴിലാളികളെ കാർഷിക മേഖലയിലെ ജോലികൾക്കു വിനിയോഗിക്കാമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഓരോ പ്രദേശത്തിന്റെ സീസണും ആവശ്യവും അനുസരിച്ച് 60 ദിവസംവരെ തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയ്ക്കു ലഭ്യമാക്കാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാമെടുക്കാം.
അതേസമയം ഇക്കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളിക്ക് അവകാശപ്പെട്ട 125 തൊഴിൽദിനങ്ങൾ നഷ്ടമാക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലേറിയ അകത്തേത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു ശബരിമലയിലേക്ക് റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിഎംകെ എംപി തമിഴ് ശെൽവത്തിന്റെ ചോദ്യത്തിനു മറുപടിയായി ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധ്യതാ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കും. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് റെയിൽവേ ക്ലിയറൻസ് നൽകുകയും ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവർ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയില്ല.
National
പാറ്റ്ന: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെയും വിമർശനവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രണ്ടു പേരും ഓരേ പോലെയാണെന്നും രാഹുൽ ഇന്ത്യയിലും തേജസ്വി ബിഹാറിലും നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
"രാഹുൽ പണ്ടേ രാജ്യത്ത് നിൽക്കാൻ ആഗ്രഹമില്ലാത്ത ആളാണ്. ബിഹാർ പരാജയത്തിന് ശേഷം തേജസ്വിയും അങ്ങനെയായി. അദ്ദേഹത്തിന് ഇപ്പോൾ ബിഹാറിൽ താമസിക്കാൻ ഇപ്പോൾ ഇഷ്ടമല്ല.'-കേന്ദ്രമന്ത്രി കുറപ്പെടുത്തി.
"രണ്ട് പേരും ഒരു കാര്യത്തിൽ കൂടി ഒരോ പോലെയാണ്. ഇരുവരും രാജ്യത്തിന് പുറത്തുപോയാൽ രാജ്യത്തിനെതിരെ സംസാരിക്കും. ഇരുവരുടെയും പാർട്ടികളിൽ ഇതിൽ അമർഷമുള്ളവരുണ്ട്.'-നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
രാഹുൽ ജർമനിക്ക് പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നിത്യാനന്ദ റായ്യുടെ പ്രതികരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ജർമനിയിലേക്ക് പോകുന്നത്.
ജേതസ്വി യാദവ് ബിഹാറിൽ നിന്ന് അപ്രത്യക്ഷനായെന്ന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിത്യാനന്ദ് റായ് പറഞ്ഞിരുന്നു. തേജസ്വിക്ക് ബിഹാറിനോട് ഒരു താൽപര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: യൂറിയ, പൊട്ടാഷ് എന്നീ വളങ്ങൾക്ക് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര രാസവള മന്ത്രിക്ക്, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് കത്തു നൽകി. കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സപ്ലൈ പ്ലാൻ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വളം ലഭ്യമാക്കുന്നത്.
2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട യൂറിയയുടെ 42 % വും പൊട്ടാഷിന്റെ 53 % വും മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ.
ഇതാണ് വളക്ഷാമം നേരിടാൻ കാരണം. ഡൈ അമോണിയം ഫോസ്ഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് എന്നീ വളങ്ങളും അലോക്കേഷന്റെ 6.6 %, 31 % ശതമാനം എന്നിങ്ങനെ മാത്രമേ ലഭ്യമായിട്ടുള്ളൂ.
കൃത്യസമയത്തെ വളപ്രയോഗം മുടങ്ങുന്നതു വിളകളുടെ ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ കേരളത്തിനു ലഭിക്കേണ്ട വളം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു.
വളത്തിന്റെ ലഭ്യത ഒരിക്കൽ കൂടി വിലയിരുത്തി 24,985 മെട്രിക് ടണ് യൂറിയയും 21,096.4 മെട്രിക് ടണ് പൊട്ടാഷും ഉടൻ സംസ്ഥാനത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
"നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനിൽ കുമാർ കുട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
National
പാറ്റ്ന: ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
അരാജകത്വത്തിന്റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 191 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 48 സീറ്റുകളിലാണ് ലീഡുള്ളത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ 19 വരെ നടക്കും.
ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർണായകമാകും.